ഫോസ്സില്‍ തെളിവുകള്‍ പരിണാമത്തെ നിരാകരിക്കുന്നു!!!

ശാസ്ത്രത്തിന്‍റെ പേര് പറഞ്ഞ് സാധാരണക്കാരെ വഞ്ചിച്ചു കൊണ്ട് ശാസ്ത്രാഭാസം പ്രചരിപ്പിക്കുന്ന പരിണാമവാദികള്‍ സാധാരണ പറയുന്ന കാര്യമാണ് ഭൂമിയില്‍ നിന്ന് കണ്ടെടുത്തു കൊണ്ടിരിക്കുന്ന ഫോസ്സിലുകള്‍ പരിണാമത്തെ സാധൂകരിക്കുന്നു എന്നുള്ളത്. എന്നാല്‍ എന്താണ് യാഥാര്‍ത്ഥ്യം? ഫോസ്സിലുകള്‍ പരിണാമത്തെ ശരിവെക്കുകയാണോ അതോ നിഷേധിക്കുകയാണോ? നമുക്കൊന്ന് പരിശോധിച്ച് നോക്കാം:

എന്താണ് ഫോസ്സിലുകള്‍? ആകസ്മികമായുണ്ടാകുന്ന പ്രകൃതി ക്ഷോഭത്തില്‍പ്പെട്ട ഒരു ജീവി എക്കലിനടിയിലാകുന്നു. കാലങ്ങള്‍ കഴിയുമ്പോള്‍ ഈ ജീവി എക്കല്‍ പാറയായി രൂപാന്തരപ്പെടുന്നു. ആ ജീവിയുടെ പ്രതിരൂപം പാറയുടെ ഭാഗമായിത്തീരുന്നു. ഇതാണ് ഫോസ്സിലുകള്‍.

പെട്ടെന്നുണ്ടായ മരണത്തിന്‍റെയും സംസ്കരണത്തിന്‍റെയും ഫലമാണ് ഫോസ്സിലുകള്‍. സ്വാഭാവിക മരണഫലമായി ഫോസ്സിലുകള്‍ രൂപപ്പെടുകയില്ല. ഒരു ദുരന്തത്തിന്‍റെ തെളിവുകളാണ് ഫോസ്സിലുകള്‍. ലോകമെമ്പാടും കാണപ്പെടുന്ന ഫോസില്‍ ശ്മശാനങ്ങള്‍ ബൈബിളിലെ ഉല്പത്തിയില്‍ രേഖപ്പെടുത്തിയിരിക്കുന്ന നോഹയുടെ കാലത്ത് ഉണ്ടായ സാര്‍വ്വത്രിക ജലപ്രളയത്തിന്‍റെ ജീവിക്കുന്ന സാക്ഷികളാണ്.

ഫോസില്‍ തെളിവുകളുടെ പല വശങ്ങളും പരിണാമ സിദ്ധാന്തക്കാര്‍ക്ക് വിശദീകരിക്കാന്‍ ആവാത്തതാണ്. ചിലത് നമുക്ക് പരിശോധിക്കാം:

1) പോളിസ്റ്റെരെറ്റ്‌ ഫോസിലുകള്‍ (Polystrate fossils)

ലംബമായി നില്‍ക്കുന്ന ഫോസ്സിലാണിത്. ആറു മീറ്റര്‍ ഉയരമുള്ള വൃക്ഷങ്ങള്‍ വരെ ലംബമായോ ചിലപ്പോള്‍ തലകീഴായോ നാലഞ്ചു പാളികളായി കാണപ്പെടുന്നത് ഇതിനു നല്ലൊരു ഉദാഹരണമാണ്. പരിണാമവാദം അനുസരിച്ച് ഇതില്‍ ഓരോ പാളിയും ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ടാണ് രൂപപ്പെടുന്നത്. ഈ വൃക്ഷങ്ങളുടെ ഫോസ്സിലുകള്‍ തലകീഴായും ലംബമായും കാണപ്പെടുന്നത് എങ്ങനെയാണെന്നുള്ളതിനു സിദ്ധാന്തക്കാര്‍ക്ക് യാതൊരു വിശദീകരണവും ഇല്ല. ഓരോ പാളിയും ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ടാണ് രൂപപ്പെടുന്നത് എന്നുള്ള വിശ്വാസം ഇവിടെ തകര്‍ന്നടിയുന്നതും നോക്കുക. കാരണം, നാലഞ്ചു പാളികളിലായി ഒരു വൃക്ഷത്തിന്‍റെ ഫോസ്സില്‍ കാണപ്പെടുന്നതിനാല്‍ ഈ പാളികള്‍ രൂപപ്പെട്ടത് പെട്ടെന്ന് തന്നെയാണ് എന്ന് ഗ്രഹിക്കാന്‍ കഴിയും.

2) മനുഷ്യന്‍റെയും ദിനോസറുകളുടെയും ഒരുമിച്ചുള്ള കാല്‍പ്പാടുകള്‍.

അമേരിക്കയിലുള്ള ടെക്സാസിലെ പാലക്സി നദീതടത്തില്‍ ഒരുമിച്ചു ചേര്‍ന്ന ഇങ്ങനെയുള്ള ഫോസ്സിലുകള്‍ കണ്ടെടുത്തു. പരിണാമവാദപ്രകാരം മനുഷ്യന്‍ ഉണ്ടാകുന്നതിനും എഴുപതു ദശലക്ഷം വര്‍ഷങ്ങള്‍ക്കു ദിനോസറുകള്‍ കാലം ചെയ്തവരാണ്. പക്ഷെ മനുഷ്യനും ദിനോസറുകളും ഒരുമിച്ചു വസിച്ചിരുന്നതിന്‍റെ തെളിവുകള്‍ ആണ് ഇവിടെയുള്ളത്. ഇത് സിദ്ധാന്തക്കാരുടെ വാദത്തിനു എതിരാണ് എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഈ തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് പറഞ്ഞു പരിണാമവാദികള്‍ ഒന്ന് പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും ആധുനിക പരീക്ഷണ ശാലകളില്‍ ഈ കാല്‍പ്പാടുകള്‍ വിശകലനം ചെയ്തു നോക്കിയിട്ട് ഇവയില്‍ യാതൊരു കൃത്രിമത്വവും ഇല്ല എന്ന് സ്ഥാപിക്കപ്പെടുകയുണ്ടായി.

3) കാംബ്രിയന്‍ പാളിയില്‍ കാണപ്പെട്ട സസ്യങ്ങളിലെ ബീജങ്ങളും പൂമ്പൊടിയും.

സിദ്ധാന്തവാദികള്‍ പറയുന്നതനുസരിച്ചു കാംബ്രിയന്‍ പാളി രൂപപ്പെട്ട കാലത്ത് ഭൂമിയില്‍ സസ്യങ്ങള്‍ ഉലവായിരുന്നില്ല. പക്ഷെ ഈ കാംബ്രിയന്‍ പാളിയില്‍ പൂമ്പോടിയോടും ബീജങ്ങളോടും കൂടെ സസ്യങ്ങള്‍ കാണപ്പെടുന്നു. ഇതില്‍ നിന്നും പരിണാമാവാദികള്‍ പറയുന്ന രീതിയിലല്ല കാര്യങ്ങള്‍ എന്ന് തെളിയുന്നു.

4) സൈബീരിയയില്‍ കാണപ്പെടുന്ന തണുത്തുറഞ്ഞ മൃഗങ്ങള്‍.

വയറ്റില്‍ ഭക്ഷണത്തോട് കൂടെയാണ് ഈ മൃഗങ്ങളെ കണ്ടെടുത്തിട്ടുള്ളത്. ഇത് കാണിക്കുന്നത് അതിശൈത്യം മൂലമുണ്ടായ ഇവയുടെ ആകസ്മിക മരണത്തെയാണ്. സിദ്ധാന്തവാദികള്‍ പറയുന്നതനുസരിച്ച് അതിശൈത്യം അനേക നാളത്തെ പരിണാമ പ്രക്രിയയുടെ ഭാഗമാണ്. അതുകൊണ്ട് അതിശൈത്യം മൂലം ആകസ്മികമായി മരണപ്പെട്ട ഈ മൃഗങ്ങളുടെ കാര്യത്തില്‍ അവര്‍ക്ക് വിശദീകരണം ഇല്ല. ഭക്ഷണ ശേഷം തണുത്തുറഞ്ഞ ഒരു നദിയില്‍ ചാടിയതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്നുപോലും പറഞ്ഞ പരിണാമവാദികളുണ്ട്!!!

വാസ്തവത്തില്‍ ഇവ നോഹയുടെ കാലത്തുണ്ടായ ജലപ്രളയത്തിന്‍റെ തെളിവുകള്‍ ആണ്.

5) ഭൂഗര്‍ഭ പാളികള്‍

‘പ്രായം കൂടിയവ ഏറ്റവുമടിയിലും പ്രായം കുറഞ്ഞവ ഏറ്റവും മുകളിലുമായി കാണപ്പെടുന്ന പാരത്തട്ടുകലാണ് ഭൂഗര്‍ഭ പാളികള്‍’ എന്ന് പരിണാമ വാദികളായ ഭൂഗര്‍ഭ ശാസ്ത്രജ്ഞന്മാര്‍ രേഖപ്പെടുത്തുന്നു. പക്ഷെ, എല്ലായ്പ്പോഴും ഈ തട്ടുകള്‍ ഇതേ ക്രമത്തിലല്ല കണ്ടെത്തിയിട്ടുള്ളത്. പ്രായം കൂടിയ പാറകള്‍ പ്രായം കുറഞ്ഞവയുടെ മുകളിലായി കാണപ്പെടുന്ന അനേക സ്ഥലങ്ങള്‍ ഉണ്ട്. വളരെ വലിയതും ക്രമമായും കാണപ്പെടുന്ന ഈ പ്രതിഭാസം കോടിക്കണക്കിനു വര്‍ഷത്തെ കാലപ്പഴക്കത്തെ പരിഹസിക്കുന്നു.

ഫോസില്‍ തെളിവുകള്‍ പരിണാമത്തെയാണ് സാധൂകരിക്കുന്നതെങ്കില്‍ ഏറ്റവും പ്രായം കൂടിയ പാറക്കെട്ടുകളില്‍ കാണപ്പെടെണ്ടത്‌ ജീവന്‍റെ ഏറ്റവും അപരിഷ്കൃത രൂപങ്ങളായിരിക്കണം. മുകളിലേക്ക് വരുംതോറും ഏറ്റവും സങ്കീര്‍ണ്ണമായ ജീവരൂപങ്ങള്‍ കാണപ്പെടണം. പക്ഷെ അങ്ങനെയാണോ കാണപ്പെടുന്നത്? ഒരിക്കലുമല്ല. പുരാതനജീവി നിക്ഷേപം കാണപ്പെടുന്ന ആദ്യത്തെ പാളിക്കു (Cambrian Strata) താഴെ യാതൊരു ഫോസ്സിലുകളും ഇല്ല. എന്നാല്‍ വളരെ സങ്കീര്‍ണ്ണമായ ട്രൈലോബൈറ്റ്സ് ജെല്ലിമല്‍സ്യങ്ങള്‍, പുഴുക്കള്‍ തുടങ്ങി കോടിക്കണക്കിനു ജീവികളുടെ ഫോസ്സിലുകള്‍ ഈ കാംബ്രിയന്‍ തട്ടില്‍ കാണപ്പെടുന്നു. ഇക്കാര്യത്തില്‍ ഫോസ്സില്‍ തെളിവുകള്‍ സിദ്ധാന്ത വാദികള്‍ക്ക്‌ അനുകൂലമല്ല.

ചുരുക്കത്തില്‍ ഫോസ്സിലുകള്‍ പരിണാമത്തെ തെളിയിക്കുന്നില്ല എന്ന് മാത്രമല്ല, പരിണാമവാദികള്‍ പറയുന്നതിനെ എതിര്‍ക്കുകയും ചെയ്യുന്നു എന്നതാണ് വാസ്തവം. മാത്രമല്ല, പരിണാമവാദികള്‍ പറയുന്ന വിധത്തിലുള്ള പ്രപഞ്ചത്തിന്‍റെ ദീര്‍ഘമായ കാലക്കണക്ക് തെറ്റാണെന്നും ഫോസ്സിലുകള്‍ തെളിയിക്കുന്നു. മനുഷ്യന്‍ ഉണ്ടാകുന്നതിനും ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ വംശനാശം സംഭവിച്ചതെന്ന് പരിണാമവാദികള്‍ പറയുന്ന മൃഗങ്ങളുടെ ഫോസ്സിലുകള്‍ ലഭിച്ച ഭൂഗര്‍ഭപാളികളുടെ അടിയിലുള്ള പാളികളില്‍ നിന്നും മനുഷ്യരുടെ ഫോസ്സിലുകള്‍ ലഭിച്ചിട്ടുള്ളതിനാല്‍ മനുഷ്യരോടൊപ്പം ആ മൃഗങ്ങളും ഉണ്ടായിരുന്നു എന്ന് തെളിയുന്നു. അതിനര്‍ത്ഥം ആ മൃഗങ്ങള്‍ ജീവിച്ചിരുന്നത് ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ ആണെന്നല്ല, മറിച്ച് ഏതാനും ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പാണെന്നാണ്. ഇക്കാര്യം തുറന്നു പറഞ്ഞാല്‍ പരിണാമ സിദ്ധാന്തം എന്ന ചില്ലുകൊട്ടാരം ഇടിഞ്ഞു താഴെ വീഴും എന്ന് അറിയാവുന്നത് കൊണ്ട് സിദ്ധാന്തവാദികള്‍ ഇതിനെക്കുറിച്ച്‌ മിണ്ടുകയേ ഇല്ല!!!